Join Our Whats App Group

ബാല പീഡനക്കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തി: അഞ്ജലി റീമാ ദേവിനെതിരേ വീണ്ടും കേസ്



കൊച്ചി: ഫോര്‍ട്ട് കൊച്ചി ബാല പീഡനക്കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയ അഞ്ജലി റീമാ ദേവിനെതിരേ വീണ്ടും കേസ്. നമ്പര്‍ 18 ഹോട്ടലുടമ റോയി ഉള്‍പ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റീമാ ദേവ്.


പീഡനത്തിനിരയായ പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചത് അഞ്ജലിയാണെന്നു പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രകോപിതയായ അഞ്ജലി ഇരയുടെ പേര് ഉള്‍പ്പെടെ പരസ്യപ്പെടുത്തി രംഗത്തുവന്നതോടെയാണു െസെബര്‍ സെല്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. അഞ്ജലി, റോയ് എന്നിവരെ കൂടാതെ െസെജു തങ്കച്ചനും കേസിലെ പ്രതിയാണ്.


കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ പരാതിക്കാരിയുടെ പേരു വെളിപ്പെടുത്തി അഞ്ജലി വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെതിരേ പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിക്കു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുമാണു കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഞ്ജലി പറഞ്ഞത്.പോക്സോ കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം മൂന്നു പേര്‍ക്കെതിരേ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണു പരാതിക്കാരിയെ അപമാനിച്ചു പ്രതികളില്‍ ഒരാളായ അഞ്ജലി തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണങ്ങള്‍ നടത്തുന്നത്. എന്നാല്‍ അഞ്ജലിയുടെ ആരോപണം തള്ളിയ പരാതിക്കാരി അഞ്ജലി മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്നു വെളിപ്പെടുത്തി.


ഇക്കാര്യം പോലീസിനെ അറിയിച്ച തന്നെ അഞ്ജലിയുടെ ബന്ധു ഭീഷണിപ്പെടുത്തി. മകളെ ഇല്ലാത്ത ആരോപണങ്ങളിലേക്കു വലിച്ചിഴച്ച് കേസ് പിന്‍വലിപ്പിക്കാനാണ് അഞ്ജലി ശ്രമിക്കുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം, കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് അടക്കം മൂന്നു പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി െഹെക്കോടതി 21-നു പരിഗണിക്കും.


കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മോഡലുകളുടെ അപകടമരണ കേസിനു ശേഷം ചിലര്‍ തന്നെ പ്രത്യേക ലക്ഷ്യത്തോടെ കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണു പുതിയ കേസെന്നും റോയ് വയലാട്ട് ബോധിപ്പിച്ചു. എന്നാല്‍, മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം എടുക്കുന്നത് പരാതിക്കാരിയുടെ ഭാഗം കൂടി കേട്ടിട്ടു വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group