Join Our Whats App Group

ഒരു കോടി 60 ലക്ഷം രൂപയുടെ ഭൂമി തട്ടിപ്പ്: പ്രതിയായ മാട്ടൂൽ സ്വദേശി റിമാൻഡിൽ

 


വ്യാജരേഖചമച്ച് സ്വന്തമാക്കിയ ഭൂമി വില്‍പ്പനകരാറുണ്ടാക്കി ഒരുകോടി 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി മാട്ടൂല്‍ സിദ്ദിക്ക് പള്ളിക്ക് സമീപത്തെ കോയിക്കര പുതിയപുരയില്‍ അബ്ദുള്‍സത്താര്‍(60) പിടിയിൽ. കുറുമാത്തൂരിലെ കെ.പി.മുസ്തഫയുടെ പരാതിയിലാണ് അറസ്റ്റ്.


മാട്ടൂലിലെ വീട്ടില്‍വെച്ചാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി.ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്.


എറണാകുളത്തെ റോസ്‌മേരിയുടെ കുറുമാത്തൂരിലെ ഭൂമി വ്യാജരേഖചമച്ച് പലര്‍ക്കായി വില്‍പ്പന നടത്തിയ കേസില്‍ നേരത്തെ മാട്ടൂല്‍ സ്വദേശി മുത്തലിബ്, തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ആയിരുന്ന വിനോദ്കുമാര്‍ എന്നിവര്‍ പ്രതികളാണ്. ഇതില്‍ മുത്തലിബും ഭാര്യയും മുന്‍കൂര്‍ജാമ്യം നേടിയിരുന്നു.


കേസിലെ പ്രധാനപ്രതിയായ അബ്ദുള്‍സത്താറിനെ പിടികിട്ടിയിരുന്നില്ല. 2019 ഫെബ്രുവരിയില്‍ സെന്റിന് 2,10,000 രൂപക്ക് നല്‍കാമെന്ന കരാറില്‍ മുസ്തഫയില്‍ നിന്ന് 1 കോടി 60 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും സ്ഥലം രജിസ്റ്റര്‍ ചെയ്തുനല്‍കിയില്ല. പിന്നീട് കോവിഡ് കാലമായതിനാല്‍ രജിസ്‌ട്രേഷന്‍ നീണ്ടുപോയി.


ഈയടുത്തകാലത്ത് രജിസ്‌ട്രേഷന് ശ്രമിച്ചപ്പോഴാണ് വ്യാജരേഖചമച്ച് സ്വന്തമാക്കിയ ഭൂമിയാണ് വില്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് ബോധ്യമായത്.


ഇതേതുടര്‍ന്ന് അബ്ദുള്‍സത്താറിനും മുസ്തഫക്കുമെതിരെ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. ഡിവൈ.എസ്.പി. ടി.കെ.രത്‌നകുമാറിന്റെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ദിലീപ്കുമാര്‍, എ.എസ്.ഐ പ്രേമരാജന്‍, സീനിയര്‍ സി.പി.ഒ അബ്ദുള്‍ജബ്ബാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group