Join Our Whats App Group

അനസിനെ പ്രണയിച്ച് മതം മാറി വിവാഹിതയായി, ഐ.എസിലേക്ക് ആളെ റിക്രൂട്ട് ചെയ്യലായിരുന്നു മറിയത്തിന്റെ ടാസ്ക് എന്ന് സൂചന

 


ബെംഗളൂരു : 

ഐഎസ് ബന്ധം ആരോപിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്ത ഉള്ളാള്‍ മസ്തിക്കാട്ട് സ്വദേശി ദീപ്തി മര്‍ള എന്ന മറിയത്തെ ഡൽഹിയിലേക്ക് കൊണ്ടുപോകും. അഞ്ച് മാസം മുൻപ് ഉള്ളാൾ ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എൻഐഎയും പോലീസും നടത്തിയ തെരച്ചിലിന്‍റെ ബാക്കിപത്രമാണ് മറിയയുടെ അറസ്റ്റ്. അന്തരിച്ച മുന്‍ എംഎല്‍എ ബി.എം ഇടിനബ്ബയുടെ ചെറുമകന്‍ അബ്ദുള്‍ റഹിമാന്റെ ഭാര്യയാണ് അറസ്റ്റിലായ ദീപ്തി മര്‍ള.


ഐഎസ് കേരള മൊഡ്യൂള്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 2021 ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഉള്ളാളിലെ വീട്ടില്‍ റെയ്ഡ് നടത്തി അബ്ദുള്‍ റഹ്മാനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് സംശയത്തെതുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യം ചെയ്തശേഷം വിട്ടയക്കുകയായിരുന്നു. എന്നാൽ, ഇതിനു ശേഷം എൻ.ഐ.എ സംഘം ഇവരെ രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. തിങ്കളാഴ്ച വീണ്ടും വീട്ടിലെത്തി പരിശോധന നടത്തി. ഇതിന് പിന്നാലെയാണ് അറസ്റ്റ്. പരിശോധനയിൽ വീട്ടിൽ നിന്നും ചില രേഖകൾ കണ്ടെടുത്തുവെന്നും സൂചനയുണ്ട്.


കുടക് സ്വദേശിനിയായ ദീപ്തി മർള മംഗളൂരുവിൽ ബിഡിഎസിനു പഠിക്കുമ്പോഴാണ് സഹപാഠിയായ അനസ് അബ്ദുൾ റഹ്‌മാനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. അനസിനെ വിവാഹം ചെയ്യുന്നതിനായി, ദീപ്തി മതം മാറുകയും മറിയം എന്ന പേര്‌ സ്വീകരിക്കുകയുമായിരുന്നു. മറിയത്തിന് ഐ.എസ് സംഘവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഐ.എസ്. ആശയങ്ങളുടെ യുട്യൂബ് ലിങ്കുകളും മറ്റും പ്രചരിപ്പിക്കുക, സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവയായിരുന്നു മറിയത്തിന്റെ ടാസ്ക് എന്നും ഈ കാര്യങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് ഇവരാണെന്നുമുള്ള കണ്ടെത്തലിലാണ് അനേഷണസംഘമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.


ഭീകര സംഘടനയായ ഐഎസുമായും ജമ്മു കശ്മീരിലെ തീവ്രവാദികളുമായും യുവതിക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ സംശയിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐസിസ് ശൃംഖലയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള റാക്കറ്റിൽ മറിയം ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് എൻഐഎ ഉദ്യോഗസ്ഥർ മറിയത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. ഐഎസിൽ ചേരാൻ ആളുകളെ പ്രേരിപ്പിച്ചതിനും പണം സ്വരൂപിച്ചതിനും 11 പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.


‘സിറിയ/ഇറാഖിലെ ഐസിസ് ഖിലാഫത്തിന്റെ പതനത്തിനു ശേഷം, ദീപ്തി മർളയും മുഹമ്മദ് അമീനും ഹിജ്‌റയ്ക്കായി 2020 ജനുവരിയിലും മാർച്ചിലും ജമ്മു കശ്മീർ സന്ദർശിച്ചിരുന്നുവെന്ന് കണ്ടെത്തി. ഇവിടെയെത്തിയ ഇവർ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഐഎസിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകായും ചെയ്തു. മൊഹമ്മദ് അമീനൊപ്പം ഐസിസ് ഗൂഢാലോചനയുടെ തലപ്പത്താണ് ദീപ്തി മർളയുടെ സ്ഥാനമെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്’, എൻഐഎ പ്രസ്താവനയിൽ എഴുതി.

Post a Comment

Previous Post Next Post
Join Our Whats App Group