Join Our Whats App Group

സ്ത്രീകളെ കാണിച്ച് വിവാഹത്തട്ടിപ്പ്: 50 ഓളം പേർ ഇരകളായി, സിനിമയെ വെല്ലുന്ന തട്ടിപ്പ്

 


പാലക്കാട്: 

കൊഴിഞ്ഞാമ്പാറയില്‍ സ്ത്രീകളെ കാണിച്ച് വിവാഹതട്ടിപ്പ് നടത്തിയതിന് അഞ്ചുപേര്‍ അറസ്റ്റിൽ. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ തൃശൂര്‍ സ്വദേശി സുനില്‍ പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍ എന്നിവര്‍ക്കൊപ്പം വധുവായി വേഷം കെട്ടിയ വനിത ഉള്‍പ്പെടെ മൂന്ന് സ്ത്രീകളും അറസ്റ്റിലായി. സേലം സ്വദേശിയുടെ പരാതിയില്‍ കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരെ പിടികൂടിയത്. സുനിൽ, കാർത്തികേയൻ എന്നിവര്‍ക്ക് പുറമെ പാലക്കാട് സ്വദേശികളായ സജിത, ദേവി ,സഹീദ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ഡിസംബർ പന്ത്രണ്ടിനാണ് സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പുണ്ടായത്. വരനായോ വധുവായൊ വേഷം കെട്ടിക്കുക. വിവാഹം കഴിഞ്ഞതിന് ശേഷം പണം തട്ടി കൈയ്യൊഴിയുക. അത്തരത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ കേട്ടിട്ടുള്ള തട്ടിപ്പ് കേരള തമിഴ്നാട് അതിര്‍ത്തിയിലും. തമിഴ്നാട്ടില്‍ വിവാഹപ്പരസ്യം നല്‍കിയിരുന്ന സേലം സ്വദേശി മണികണ്ഠനെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. മണികണ്ഠനെ ഗോപാലപുരം അതിര്‍ത്തിയിലെ ക്ഷേത്രത്തിലെത്തിച്ച് സജിതയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.


വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ഉടന്‍ വിവാഹം വേണമെന്നതാണ് കാരണമായിപ്പറഞ്ഞത്. വിവാഹം നടത്തിയ വകയില്‍ കമ്മിഷനായി ഒന്നരലക്ഷം വാങ്ങുകയും ചെയ്തു. വിവാഹദിവസം വൈകീട്ടോടെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന കാര്‍ത്തികേയനുമെത്തി. അടുത്ത ദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഇരുവരും നാട്ടിലേക്ക് കടന്നു. പിന്നീട് ഇവരുടെ ഫോൺ പ്രവര്‍ത്തനരഹിതമായി.


ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് മണികണ്ഠനും സുഹൃത്തുക്കളും നടത്തിയ അനേഷണത്തിൽ എല്ലാം വ്യാജമെന്ന് തിരിച്ചറിഞ്ഞു. കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയതിനെത്തുടര്‍ന്ന് സൈബർ സെല്ലിന്റെ സഹായത്തിൽ ഇവരെ പിടികൂടുകയായിരുന്നു. സമാന രീതിയിൽ അമ്പതോളം പേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചിറ്റൂർ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Post a Comment

Previous Post Next Post
Join Our Whats App Group