Join Our Whats App Group

കണ്ണൂര്‍: പുഴയെടുക്കുന്ന കോറളായി ദ്വീപ്; സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി പെണ്‍കൂട്ടായ്മ, മാതൃകയായി മൂവര്‍ സംഘം..

 



കണ്ണൂര്‍: 

കരയിടിച്ചില്‍ മൂലം നശിച്ചുകൊണ്ടിരിക്കുന്ന കോറളായി ദ്വീപിനെ സംരക്ഷിക്കാന്‍ മുന്നിട്ടറങ്ങി ദ്വീപ് സ്വദേശികളായ മൂന്ന് പെണ്‍കുട്ടികള്‍. വര്‍ഷങ്ങളായി ഇല്ലാതായികൊണ്ടിരിക്കുന്ന ദ്വീപിനെ സംരക്ഷിക്കാന്‍ മറ്റൊരു വഴിയും കാണാത്തതിനെ തുടര്‍ന്നാണ് ദ്വീപിന് ഹരിത കവചമൊരുക്കാന്‍ പെണ്‍കുട്ടികള്‍ മുന്നിട്ടിറങ്ങിയത്.


ദില്‍ന കെ തിലക്, ശ്രീത്തു ബാബു, ആതിര രമേശ് എന്നിവരാണ് വലിയ ദൗത്യം എറ്റെടുത്ത് രംഗത്തെത്തിയത്. മയ്യില്‍ അഥീന നാടക നാട്ടറിവ് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മൂവരും കഴിഞ്ഞ ആറു മാസത്തോളം കരയിടിച്ചില്‍ തടയുന്നതിനായി തുടര്‍പഠനം നടത്തുകയും കണ്ടല്‍ പ്രദേശങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയും ചെയ്തിരുന്നു.


വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടി. ഇത്തരത്തില്‍ നടത്തിയ സര്‍വെയുടെയും ശാസ്ത്രീയ വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് ഇവര്‍ ഒരു തീരുമാനത്തിലെത്തിയത്. ദ്വീപിന് ചുറ്റും ഹരിത കവചമൊരുക്കാന്‍. പ്രകൃതിയെ പ്രകൃതികൊണ്ടു തന്നെ സംരക്ഷിക്കുക. ഇതിനായി കണ്ടല്‍ക്കാട് സ്ഥാപിക്കാനുള്ള പ്രവൃത്തി ഇവരുടെ നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞു. ദ്വീപിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍, കുടുംബശ്രീ തുടങ്ങി എല്ലാവരുടെയും സഹകരണത്തോടെ അഞ്ചുവര്‍ഷംകൊണ്ട് കണ്ടല്‍കാടുകളാല്‍ ജൈവഭിത്തി നിര്‍മിക്കാനുള്ള ശ്രമത്തിലാണ് നാട്ടറിവ് പ്രവര്‍ത്തകര്‍.


ഇതിന്റെ ഭാഗമായി ദ്വീപില്‍ കണ്ടല്‍ നഴ്സറിയുടെ പ്രവര്‍ത്തനവും തുടങ്ങി. ജനുവരി മൂന്നാം വാരം പാകമായ കണ്ടലുകള്‍ കൃത്യമായ വേലിയിറക്കമുള്ള സമയത്ത് ഇവിടെ നട്ടുപിടിപ്പിക്കുകയാണ് ചെയ്യുക. അഥീന പ്രസിഡന്റ് ദില്‍ന കെ തിലകും പ്രവര്‍ത്തക സമിതി അംഗങ്ങളായ ശ്രീത്തു ബാബുവും ആതിര രമേശുമാണ് എല്ലാത്തിനും നേതൃത്വം നല്‍കുന്നത്. നാടകപ്രവര്‍ത്തകരായ കരിവെള്ളൂര്‍ മുരളി രക്ഷാധികാരിയും ജിജു ഒറപ്പടി ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായിട്ടുള്ള കൂട്ടായ്മയാണ് ഇവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.


മയ്യില്‍ ഗ്രാമപഞ്ചായത്തിലെ വളപട്ടണം പുഴയാല്‍ ചുറ്റപ്പെട്ട കോറളായി ദ്വീപില്‍ 153 ലേറെ കുടുംബങ്ങളാണ് നിലവില്‍ താമസിക്കുന്നത്. കരയിടിച്ചില്‍ മൂലം പത്ത് വര്‍ഷം കൊണ്ട് ദ്വീപിന്റെ വിസ്തൃതി അഞ്ചിലൊന്ന് കുറയുകയും ചെയ്തു. ചെങ്ങളായി, കുറുമാത്തൂര്‍, മയ്യില്‍ എന്നീ പഞ്ചായത്തുകളുടെ പ്രധാന മണല്‍വാരല്‍ കേന്ദ്രമായിരുന്നു ഇവിടം. ഇതാണ് ഇവിടുത്തെ കരയിടിച്ചിലിന് പ്രധാന കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.



ഉച്ചയ്ക്ക് വേലിയേറ്റ സമയത്തുണ്ടാകുന്ന തിരകള്‍ വന്നിടിക്കുന്നതു മൂലവും കരയിടിച്ചലും രൂക്ഷമായിരുന്നു. മധ്യഭാഗത്തു കൂടി വെള്ളം ഒഴുകിയതോടെ ഒരൊറ്റ ഭാഗമായിരുന്ന ദ്വീപ് ഇന്ന് രണ്ടായി മുറിഞ്ഞിരിക്കുകയാണ്. ഇവിടത്തെ ഒരു ദ്വീപ് മുഴുവനായും പുഴയെടുത്തു. തെങ്ങ് നിറഞ്ഞ ഭാഗമായിരുന്നു പുഴയെടുത്തത്.സ്ഥലം വിറ്റ് എങ്ങോട്ടെങ്കിലും പോകാമെന്ന് വച്ചാല്‍ വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാണ്. ആളില്ലെന്ന് മാത്രമല്ല ഒരുപാട് മുതല്‍മുടക്കി പണിത വീടിനുപോലും വില ലഭിക്കാത്തതിനാല്‍ വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയുമുണ്ട് നിലവില്‍. മഴക്കാലത്ത് വെള്ളപൊക്ക ഭീഷണി നേരിടുന്നതിനാല്‍ ഇവിടുത്തികാരുടെ ഉള്ളില്‍ ഭയവുമുണ്ട്. ഏക്കര് കണക്കിന് സ്ഥലമാണ് നിലവില്‍ പുഴയെടുത്തിരിക്കുന്നത്.


കണ്ടല്‍കാടിന്റെ പിതാവെന്ന് അറിയപ്പെടുന്ന കല്ലേന്‍ പൊക്കുടന്റെ കൈയില്‍ നിന്നും കണല്‍ കാടുകള് വാങ്ങി ഇവിടെ നട്ട് പിടിപ്പിച്ചിരുന്നു. ഇനിയും കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. നിരവധി തവണ എംഎല്‍എയും മറ്റ് അധികൃതരും വന്ന് സ്ഥലം സന്ദര്‍ശിച്ചിട്ടും ഒരു ഫലവപൃുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സംരക്ഷണ ഭിത്തി കെട്ടിയിരുന്നുവെങ്കിലും അതിനൊന്നും ഒരു കര്യവുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു ദ്വീപ് മുഴുവനായും പുഴയെക്കുകയും ചെയ്തിട്ടുണ്ട് ഇവിടെ. ഓരോ മണക്കാലവും നെഞ്ചിനുള്ളില്‍ തീയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്


Post a Comment

Previous Post Next Post
Join Our Whats App Group