Join Our Whats App Group

കഴുത്തറുക്കാൻ ഒരാഴ്ചത്തെ ഒരുക്കം; മറ്റൊരു പ്രണയക്കൊല ആവർത്തിച്ചു കണ്ടു!

 


പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്നൈയിലെ പ്രണയക്കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ ആവര്‍ത്തിച്ചു കണ്ടിരുന്നുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.


തലയോലപ്പറമ്പ് കുറുന്തറയില്‍ കളപ്പുരയ്ക്കല്‍ കെ.എസ്.ബിന്ദുവിന്റെ മകള്‍ നിതിനമോളെ (Nithina Murder Case) കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ സഹപാഠി കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിനെതിരെ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 


പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഇന്നലെയാണ് പോലീസ് കുറ്റപത്രം നല്‍കിയത്.  മുന്‍ കാമുകനുമായി നിതിനമോള്‍ വീണ്ടും അടുത്തുവെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 


സംഭവം നടത്തുന്നതിന് മുൻപ് കഴുത്തറുക്കാനായി പ്രതിയായ അഭിഷേക് ബൈജു ഒരാഴ്ചത്തെ ഒരുക്കം നടത്തിയെന്നും കുറ്റപത്രത്തില്‍ വിവരിക്കുന്നുണ്ട്.  സംഭവത്തിൽ നൂറിലേറെ പേരില്‍ നിന്ന് വിശദമായ മൊഴിയെടുക്കുകയും 80 പേരെ കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്. 


കുറ്റപത്രത്തോടൊപ്പം ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ 48 രേഖകളും ഹാജരാക്കിയിട്ടുണ്ട്. സംഭവം നടന്ന് 84-ാം ദിവസമാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.  പാലാ സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥിനി നിതിനമോളെ (Pala Murder Case) കോളജ് ക്യാംപസിനുള്ളില്‍ സഹപാഠി അഭിഷേക് ബൈജു കൊലപ്പെടുത്തിയെന്നതാണ് കേസ്. 


ഇരുവരും ബിവോക് ഫുഡ് പ്രോസസിങ് ടെക്‌നോളജി കോഴ്‌സിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായിരുന്നു. സംഭവം നടന്നത് ഒക്ടോബര്‍ ഒന്നിനു രാവിലെ 11.20നായിരുന്നു.  പാല എസ്എച്ച്ഒ കെ. പി. ടോംസണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.  കൃത്യം നടന്ന അന്ന് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.  


ഇതിനിടയിൽ തന്റെ മകളെ കൊലപ്പെടുത്തിയ അഭിഷേക് ബൈജുവിന് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്ന് മാതാവ് ബിന്ദു പറഞ്ഞു. മറ്റൊരു പെൺകുട്ടിയ്ക്കും  ഈ അവസ്ഥ ഉണ്ടാകരുതെന്നും അവർ പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group