Join Our Whats App Group

അളവില്‍ കവിഞ്ഞ കീടനാശിനി കണ്ടെത്തി; ഈസ്റ്റേണ്‍ മുളക് പൊടി നിരോധിച്ചു, നിരോധനം വാര്‍ത്തയാക്കാതെ മുഖ്യധാരാമാധ്യമങ്ങള്‍



കണ്ണൂര്‍: 

അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈസ്റ്റേണ്‍ മുളക് പൊടി നിരോധിച്ചു. ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈ.ലിമിറ്റഡ്, തേനി, തമിഴ്‌നാട് നിര്‍മ്മിച്ച മുളക് പൊടിയുടെ വില്‍പ്പന ജില്ലയില്‍ നിരോധിച്ചതായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ആണ് അറിയിച്ചത്.

ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈ ലിമിറ്റഡ് അടിമാലി വിതരണം ചെയ്തിട്ടുള്ള എം എ 90214 ബാച്ചില്‍പ്പെട്ട 2019 സെപ്തംബര്‍ രണ്ടിന് നിര്‍മ്മിച്ച മുളക് പൊടിയുടെ സംഭരണം, വിതരണം, വില്‍പ്പന എന്നിവയാണ് നിരോധിച്ചത്. നേരത്തെ കീടനാശിനിയുടെ സാന്നിധ്യം തെളിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ ഈസ്റ്റേണിന്റെ മുളക്‌പൊടി പാക്കറ്റുകള്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു.

ക്യാന്‍സറുള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കിടയാക്കുന്ന സുഡാന്‍ ഡൈ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ഈസ്റ്റേണ്‍ കറിപൗഡറിന് വിദേശ രാജ്യങ്ങളിലും നിരോധനം ഉണ്ടായിരുന്നു. 2011 ല്‍ വിദേശത്തേക്ക് കയറ്റുമതിക്കായി തയ്യാറാക്കിയ മുളക് പൊടിയിലായിരുന്നു സുഡാന്‍ ഡൈ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാരക വിഷമാണ് മുളക് പൊടിയിലെന്ന് തെളിഞ്ഞു. അതോടെ പല വിദേശ രാജ്യങ്ങളും ഈസ്റ്റേണിന് നിരോധനം ഏര്‍പ്പെടുത്തി. കേരളത്തില്‍ ഈസ്റ്റേണിന്റെ മാര്‍ക്കറ്റ് കുത്തനെ ഇടിഞ്ഞു. ഈസ്റ്റേണിലെ മുളകുപൊടില്‍ സുഡാന്‍ ഡൈയുടെ അളവ് കണ്ടെത്തിയ സാഹചര്യത്തില്‍ ഈ ഉല്‍പ്പന്നം വര്‍ഷങ്ങള്‍ക്ക് മുമ്ബ് കമ്ബനി അധികൃതര്‍ തന്നെ കുഴിച്ചുമൂടുകയായിരുന്നു.

ആ സംഭവത്തിന് ശേഷം തങ്ങള്‍ക്ക് യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്ന കമ്ബനിയുടെ വാദമാണ് അമേരിക്കയില്‍ പിടിക്കപ്പെട്ടതോടെ പൊളിഞ്ഞത്. 2015 ജനുവരി 20-ാം തീയ്യതിയോടെയാണ് ഈസ്റ്റേണ്‍ കറിപൗഡര്‍ അമേരിക്കയിലെ ഗുണനിലവാര പരിശോധനയില്‍ പിടിക്കപ്പെടുന്നത്. ഇത് മറികടക്കാന്‍ മാധ്യമങ്ങള്‍ വഴി കോടികളുടെ പരസ്യം നല്‍കി ഈസ്റ്റേണ്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തുകയായിരുന്നു. അതേസമയം നിരവധി തവണ വിഷാംശം കലര്‍ന്നതിന് പിടിക്കപ്പെട്ട ഈസ്റ്റേണ്‍ ഉല്‍പ്പനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.

അന്താരാഷ്ട്ര ഗുണനിലവാര പരിശോധനയാണ് ഈസ്റ്റേണ്‍ നടത്തുന്നതെന്ന പരസ്യമായിരുന്നു ഇതിനായി ഈസ്റ്റേണ്‍ ഉപയോഗിച്ചത്.

അതേസമയം ഇപ്പോള്‍ സര്‍ക്കാര്‍ ഇത് കണ്ണൂര്‍ ജില്ലയില്‍ നിരോധിച്ചെങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group